എന്‍റെ ബ്ലോഗ്‌ വായിക്കാത്തോരെ പട്ടിക്കുട്ടി കടിക്കും . കളരി പറമ്പിലെ അമ്മച്ചിയാണേ സത്യം ...

എന്‍റെ ബ്ലോഗ്‌ വായിക്കാത്തോരെ പട്ടിക്കുട്ടി കടിക്കും . കളരി പറമ്പിലെ അമ്മച്ചിയാണേ സത്യം ...

Monday, August 9, 2010

'കിന്നാരത്തുമ്പികള്‍': ഒരു ഓര്‍മ്മക്കുറിപ്പ്

സുമേഷ്‌ കൃഷ്ണന്‍ ... അതായിരുന്നു അവന്‍റെ നാമധേയം !!
ഉയരം വെക്കുന്നത് നിയമപരമായി കുറ്റകരമല്ല എന്ന ഒറ്റക്കാരണത്താല്‍ വളര്‍ന്നു വലുതായി അമിതാഭ് ബച്ചനെ വരെ വെല്ലു വിളിക്കാന്‍ തക്ക ഉയരവും 'എന്തിനാടാ മോനേ നിനക്കിനി എക്സ്-റേ' എന്ന് ഡോക്ടര്‍മാരെക്കൊണ്ട് ചോദിപ്പിക്കുന്ന വിധത്തിലുള്ള കിടിലന്‍ ബോഡിയും ആ ബോഡിക്കലങ്കാരമായി പട്ടിയുടെ തുടല് പോലെ ഓരോ ചങ്ങല കഴുത്തിലും കയ്യിലും വീതവും പിന്നെ മുകളിലത്തെ ബട്ടണ്‍ ഇടാതെ അലസമായിട്ടെക്കുന്ന ഷര്‍ട്ടും, നീട്ടിവളര്‍ത്തിയ മുടിയും അതില്‍ അവിടവിടെയായി ചെമ്പിപ്പിച്ച കുറെ മുടിയിഴകളും ... ഇത്രയും ആണ് അവന്‍റെ ഫിസിക്കല്‍ അപ്പിയറന്‍സ് !

ഇനി സ്വഭാവ ഗുണത്തിലേക്ക് കടക്കുകയാണെങ്കില്‍, ഇത്രയും തങ്കപ്പെട്ട ഒരു വിദ്യാര്‍ഥിയെ ഞാന്‍ എന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല, നല്ല അനുസരണാ ശീലം കൊണ്ട് അധ്യാപകരുടെ കണ്ണിലെ 'ദിവ്യാ ഉണ്ണി' ആയി മാറിയ മാതൃകാ വിദ്യാര്‍ഥി, ,ദിവസവും 'പാന്‍ പരാഗ്' ചവച്ചു കൊണ്ട് മാത്രം ക്ലാസില്‍ ഇരിക്കാറുണ്ടായിരുന്ന അവന്‍ ഒരിക്കല്‍ ക്ലാസ്‌ ടീച്ചര്‍ പിടിച്ചു ഉപദേശിച്ചതിന്‍റെ ഫലമായി ആ ശീലം തന്നെ ഉപേക്ഷിച്ചു,പിറ്റേന്ന് മുതല്‍ 'ഹാന്‍സ്‌' ആക്കി....

ഈ മൊതലിനെ ഞാന്‍ പരിചയപ്പെടുന്നത്‌ പ്ലസ്‌ വണ്ണില്‍ എന്‍റെ ക്ലാസ്‌മേറ്റ്‌ ആയി എത്തിയപ്പോള്‍ ആണ്; ലേറ്റ് അഡ്മിഷന്‍ ആയിരുന്നെങ്കിലും ചേര്‍ന്ന അന്ന് തന്നെ സുന്ദരിയായ കണക്കു ടീച്ചറെ സൈറ്റ്‌ അടിച്ചു കാണിച്ച്‌ 'ഗെറ്റ്-ഔട്ട്‌' മേടിച്ചു, കുരുത്തക്കേടില്‍ Phd എടുത്തവനാണെന്ന് വന്ന അന്ന് തന്നെ ഞങ്ങള്‍ക്ക് മനസ്സിലാക്കി തന്ന കാരണം വളരെ പെട്ടെന്ന് തന്നെ അവനെ ഞങ്ങളുടെ ടീമില്‍ ഏടുത്തു !! ഭയം എന്ന വികാരം അവന്‍റെ മുഖത്ത്‌ കുറച്ചെങ്കിലും പ്രകടമാകുന്നത് sub-inspector ആയ അവന്‍റെ തന്തപ്പടി കൃഷ്ണന്‍ നായരുടെ മുന്നില്‍ മാത്രം, ബാക്കിയെല്ലാം പുള്ളിക്ക് 'നെവര്‍ മൈന്‍ഡ്' ആയിരുന്നു. ഞങ്ങള്‍ ചെയ്യുന്ന എല്ലാ ഹറാംപിറപ്പ്‌ പരിപാടികള്‍ക്കും അവന്‍റെ വ്യക്തവും ശക്തവുമായ പിന്‍ബലം ഉണ്ടായിരുന്നു.

അങ്ങനെ പ്ലസ്‌-ഒന്ന് കഴിഞ്ഞു പ്ലസ്‌-രണ്ടിലെത്തിയ സമയം,..
പുതുതായി വന്ന പ്രിന്‍സി വല്യ സ്ട്രിക്റ്റ് ആയതു കാരണം കാര്യമായ അലമ്പുകള്‍ ഒന്നും നടക്കാത്തതിന്‍റെ വിഷമത്തില്‍ ഞങ്ങള്‍ നാളുകള്‍ പുഷ് ചെയ്തു നീക്കുന്നതിനിടയിലാണ് സുമേഷില്‍ മാറ്റത്തിന്‍റെ ലാഞ്ചന കണ്ടു തുടങ്ങിയത്, അവന്‍ വല്യ പഠിപ്പിസ്റ്റായിപോയി,.. ഞങളെയൊക്കെ വല്യ പുച്ഛം. അതൊക്കെ പോട്ടേന്ന് വക്കാം, സ്കൂളില്‍ പോലും മര്യാദക്ക് വരാതിരുന്ന ചെറുക്കന്‍ ഇപ്പൊ സ്പെഷ്യല്‍ ട്യൂഷന് വരെ പോകാന്‍ തുടങ്ങി, എന്തിനും ഏതിനും നമ്മുടെ കൂടെയുണ്ടായിരുന്ന ഒരുത്തന്‍ വഴിതെറ്റിപ്പോയത് നിസ്സഹായതയോടെ നോക്കി നില്‍ക്കാനെ ഞങ്ങള്‍ക്ക് കഴിഞ്ഞുളളൂ :(

ട്യൂഷന്‍റെ പേരും പറഞ്ഞു വൈകീട്ടുണ്ടായിരുന്ന ക്രിക്കറ്റ്‌ കളി പോലും അവന്‍ ഉപേക്ഷിച്ചു,പിന്നെ ശനിയും ഞായറും ദിവസങ്ങളില്‍ അവന്‍റെ വീട്ടില്‍ ചെന്ന് ഒരു അഞ്ച് മിനിറ്റ് സംസാരിക്കുമ്പോഴേക്കും അവന്‍റെ അമ്മ സുജാന്റി "ഏറങ്ങിപ്പോടാ ” എന്ന് പറയാന്‍ പറ്റാത്തതു കോണ്ട് ഏകദേശം അതേ ടോണില്‍ "പ്ലസ്‌ ടൂവാണ് നന്നായി പഠിക്കണം , സുമി മോന് ട്യൂഷനു പോവാന്‍ നേരായി , അതു കഴിഞ്ഞാല്‍ ഗ്രൂപ് സ്റ്റ്ഡീക്ക് അവന്‍റെ കൂട്ടുകാരന്‍ വരും ,മോന്‍ ട്യൂഷനൊന്നും പോണില്ലേ ?” എന്നിങ്ങനെ ചില സിനിമയില്‍ ബിന്ദു പണിക്കര്‍ പറയും പോലെ ഉപദേശിച്ച് കളയും ,എന്‍റെ വീട്ടില്‍ എന്നെ ഉപദേശിക്കുന്നതു കേട്ട് കേട്ട് “ വീട്ടിലെ പട്ടി നന്നായി എന്നിട്ടും നീ നന്നായില്ല" എന്നത് എന്‍റെ മാതാശ്രീയുടെ സ്ഥിരം പല്ലവിയാണ് , ആ എന്നെ ഉപദേശിക്കുന്നോ ? സില്ലി സുജാന്റി !!

അവന്‌ ശനിയാഴ്ചയും ഞായറാഴ്ചയും പോലും സ്പെഷല്‍ ക്ലാസ്സുണ്ട് .അതു കഴിഞ്ഞാല്‍ ഗ്രൂപ് സ്റ്റഡിയും. ചെലപ്പോ അവന്‍റെ വീട്ടിലും ചെലപ്പോ കൂട്ടുകാരന്‍റെ വീട്ടിലും . എപ്പോള്‍ ചെന്നാലും റൂം അടച്ചിരുന്ന് പഠിക്കുന്നു അവനിങ്ങനെ നശിച്ച് പോയതില്‍ വല്ലാതെ വിഷമം തോന്നി.
അവന്‍ എപ്പോഴും റൂം അടച്ച് പഠിക്കാന്‍ മാത്രം വല്ല മഹത്വവും ഈ പ്ലസ്‌-ടൂവിനുണ്ടോ ?? ആ....... എനിക്കൊരു വ്യത്യാസോം തോന്നിയില്ല !!

അങ്ങനെയിരിക്കേ ഒരു വെള്ളിയാഴ്ച്ച സ്കൂള്‍ വിട്ടു ക്രിക്കറ്റും കഴിഞ്ഞു ഞാന്‍ വീട്ടിലേക്കു പോകാന്‍ നിന്ന സമയത്ത് അതാ വരുന്നു പട്ടിയോടിച്ച പോലെ കിതച്ച് കൊണ്ട് സുമേഷ്‌..
"അളിയാ നാളെ എന്‍റെ വീട്ടിലേക്കു വരണേ,..ഒരു പരിപാടീണ്ട്" അവന്‍റെ ആ വിളി കേട്ടപ്പോഴേ എന്തോ ഉടായിപ്പിനാണെന്ന് എനിക്ക് മനസ്സിലായി

"പോടാര്‍ക്കാ..... നിന്‍റെ അമ്മേടെ വായീന്ന് ഉപദേശം കേട്ട് ഞാന്‍ മടുത്തു,.. ഇനി ആ വീട്ടിലേക്കു ഞാനില്ല"

"നാളെ വീട്ടീന്നെല്ലാവരും കൂടി കുഞ്ഞമ്മേടെ മോള്‍ടെ വീടുകാണല്‍ ചടങ്ങിനു പോകുവാ... എനിക്ക് വൈകീട്ട് ട്യൂഷന്‍ ഉള്ളത് കാരണം ഞാന്‍ വരുന്നില്ലാന്നു പറഞ്ഞു" അവന്‍റെ മുഖത്ത്‌ ഒരു കള്ള ലക്ഷണം

"ഡേയ് സത്യം പറ .. എന്താ നിന്‍റെ ഉദ്ദേശം ??" അവന്‍റെ മറ്റും ഭാവവും ഇച്ചിരി വശപ്പിശകാണെന്ന് മനസ്സിലാക്കി ഞാന്‍ ചോദിച്ചു

ഒരു കള്ളച്ചിരിയോടെ അവന്‍ പാന്‍റിന്‍റെ പോക്കറ്റില്‍ നിന്നും നാലായി മടക്കിയ ഒരു മുഷിഞ്ഞ പുസ്തകമെടുത്തു അഭിമാനത്തോടെ "നോക്കെടാ കുഞ്ഞിചെക്കാ" എന്ന ഭാവത്തില്‍ എന്‍റെ നേര്‍ക്ക്‌ നീട്ടി, ആകാംക്ഷ മൂത്തത് കാരണം അത് വാങ്ങി, ആദ്യത്തെ പേജ് നോക്കിയപ്പോള്‍ തന്നെ കണ്ണിന്‍റെ ക്ലച്ച് പോയി

"മുട്ടന്‍ പീസ്‌"

അതെ... മറ്റേ മഞ്ഞ/നീല പുസ്തകം... ആ പ്രായത്തിലെ പയ്യന്‍സുകളില്‍ കാണപ്പെട്ടിരുന്ന വിറ്റാമിന്‍ (A) വിറ്റാമിന്‍ B.F എന്നീ പോഷകാഹാരദൗര്‍ലഭ്യങ്ങള്‍ക്കുള്ള ഒരു തല്‍കാലശാന്തി കാപ്സൂളായിരുന്നു അത്. ഈ മരുന്നായിരുന്നു സുജാന്റിയുടെ പുന്നാര സുമി മോന്‍റെ വാതിലടച്ചിട്ടുള്ള കഠിനമായ പഠിപ്പ് , ഗ്രൂപ് സ്റ്റഡി !!!!

ഞങ്ങള്‍ നിന്നിരുന്നത് റോഡ്‌ സൈഡില്‍ ആയതിനാലും അവന്‍റെ വീട് അവിടെ അടുത്ത്‌ തന്നെ ആയത് കൊണ്ടും അവന്‍ പെട്ടെന്ന് തന്നെ ആ പുസ്തകം എന്‍റെ കയ്യില്‍ നിന്നും തിരിച്ചു വാങ്ങി പഴയത് പോലെ നാലായി മടക്കി പോക്കറ്റില്‍ തിരുകി
“ഇതെല്ലാം ഒരു ചെറിയ ഡോസ് ഇനിയെത്ര കാണാണ്‍ കിടക്കുന്നെടാ നീയൊക്കെ ” എന്ന പുച്ഛ്ഭാവത്തില്‍ നിന്ന അവനോട് അസൂയ കലര്‍ന്ന ആദരവ് തോന്നി . അങ്ങനെ ബ്ലിങ്കസ്യാ നില്‍ക്കുമ്പോഴാണ് അവന്‍റെ വക അടുത്ത ഡയലോഗ്..

"എടാ എന്‍റെ കയ്യില്‍ 'കിന്നാരത്തുമ്പികള്‍' സിനിമയുടെ സി.ഡി ഉണ്ട് ... ഒരുപാട് കഷ്ടപ്പെട്ട് ഒപ്പിച്ചതാ. നീ നാളെ രാവിലെ ഒന്‍പതര കഴിഞ്ഞു വീട്ടില്‍ വാ.. നമുക്ക് കാണാം"

"ശോ....ഈ തങ്കക്കുടത്തിനെയാണല്ലോ ഈശ്വരാ ഞാന്‍ തെറ്റിദ്ധരിച്ചത്"
ഞാന്‍ പശ്ചാത്താപവിവശനായി !!

അങ്ങനെ പിറ്റേന്ന് അതിരാവിലെ തന്നെ റെഡി ആയി “എവട തെണ്ടാനാണ് നേരം വെളുക്കുമ്പോ തന്നെ കുളിച്ച് കുട്ടപ്പനായിട്ട് ”എന്ന അമ്മയുടെ പ്രകോപനപരമായ പ്രസ്താവനയെ "ഒരു നല്ല കാര്യത്തിനിറങ്ങുമ്പോള്‍ പുറകീന്ന് വിളിക്കല്ലേ" എന്ന മറുപടിയില്‍ ഒതുക്കി അവന്‍റെ വീട്ടിലേക്കു വച്ച് പിടിച്ചു,. ഞാന്‍ ചെല്ലുമ്പോള്‍ സുമേഷ്‌ അവന്‍റെ വീട്ടുകാരെയെല്ലാം കുഞ്ഞമ്മേടെ മോള്‍ടെ വീടുകാണല്‍ ചടങ്ങിനു പറഞ്ഞയച്ച് അമേരിക്കന്‍ പ്രെസിഡണ്ട് ബുഷിന് ബിന്‍ലാദന്‍റെ വീട്ടഡ്രസ്സ് കിട്ടിയ ഭാവത്തില്‍ സി ഡിയും പിടിച്ചു വീടിന്‍റെ വാതില്കല്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. സജ്ജമാക്കലും മറ്റും അവന്‍റെ വക , ജനലിന്‍റെ കര്‍ട്ടന്‍ എല്ലാം മൂടിയിട്ടു, ഗേറ്റടച്ച് കുറ്റിയിട്ടു , വാതില്‍ ഡബിള്‍ ലോക് ചെയ്തു. എല്ലാ പ്രതീക്ഷകളോടെയും ഷക്കീലയെ മനസ്സില്‍ ധ്യാനിച്ച് ടി.വി യുടെ മേലെ വെച്ചിരുന്ന സി ഡി എടുത്തിട്ടു പ്ലെയര്‍ ഓണാക്കി !

"ഠിം" - കറണ്ട് പോയതാണ് :(
ഇതെന്താ കഥ.... മുയലിറങ്ങിയപ്പോ പുലി അപ്പിയിടാന്‍ പോയി എന്നു പറഞ്ഞ പോലെയായല്ലോ

കറണ്ട് വരാതെ ഇനി സി ഡി പുറത്തെടുക്കാന്‍ പറ്റില്ല , ആകെ വെപ്രാ‍ളം
ദൈവമേ അതിനിടക്കാരെങ്കിലും വന്നാല്‍ , തീര്‍ന്നു അതോടെ എല്ലാം. ആ നഗ്നസത്യത്തിന്‍റെ ഞെട്ടലില്‍ നില്‍ക്കുമ്പോഴാണ് ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം..

ദൈവമേ ആരായിരിക്കും ??
വീടു കാണാന്‍ പോയവര്‍ ഇത്ര വേഗം വന്നോ ?
ഇത്ര ചെറിയ വീടാണോ ?

അവന്‍റെ പോലീസുകാരന്‍ തന്തയെങ്ങാനും കണ്ടാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല !! വേഗം തന്നെ പ്ലെയറിന്‍റെ കേസ്‌ മാറ്റി സി ഡി പുറത്തെടുക്കണം.. അതേയുള്ളൂ പോംവഴി, സി ഡി പ്ലെയറിനെ വെട്ട് കത്തി കൊണ്ടും തുറക്കാമെന്ന് അന്നാണ് മനസ്സിലായത്. പെട്ടെന്ന് സി ഡി വലിച്ചെടുത്തപ്പോള്‍ അത് പൊട്ടിപ്പോയി..വന്നയാള്‍ ഗേറ്റ് തുറന്ന് വാതില്‍കല്‍ എത്തി കോളിങ്ങ് ബെല്‍ അടിക്കുമ്പോഴേക്കും പപ്പടം പൊടിക്കുന്ന പോലെ സി ഡി പൊടിച്ചു
അടുക്കള വാതില്‍ തുറന്ന് അപ്പുറത്തെ തോട്ടിലേക്കെറിഞ്ഞ് കഴിഞ്ഞിരുന്നു.

വാതില്‍ തുറന്നു നോക്കുമ്പോള്‍ വെള്ള ഷര്‍ട്ടും മുണ്ടുമായി ഒരു മാന്യന്‍
"ഇത് അബ്ദുല്‍ റഹീമിന്‍റെ വീടല്ലേ?"എന്ന ചോദ്യവുമായി ഇളിച്ചോണ്ട് നില്‍ക്കുന്നു “ഈ പഞ്ചായത്തില്‍ തന്നെ അങ്ങനെ ഒരാളില്ലെടാ തെണ്ടീ”
എന്നു പറയണമെന്നുണ്ടായിരുന്നു, പക്ഷെ “അല്ല” എന്നു മാത്രം പറയാനുള്ള വെള്ളമേ വായിലുണ്ടായിരുന്നുള്ളൂ.

വെള്ളഷര്‍ടുകാരന്‍ മാന്യന്‍ തിരികെ നടക്കുമ്പോഴേക്കും അവന്‍ കഷ്ടപ്പെട്ട് ഒപ്പിച്ച "കിന്നാരത്തുമ്പികള്‍" തോട്ടിലൂടെ ഒഴുകിയൊഴുകി അങ്ങകലെയുള്ള കനാലിലേക്ക് എത്തി ചേര്‍ന്നിരുന്നു.

"നിനക്ക് ആരാണ് വന്നതെന്ന് ഒന്ന് നോക്കാന്‍ പാടില്ലായിരുന്നോടാ കുരുത്തം കെട്ടവനേ??" നിരാശയും ദേഷ്യവും എല്ലാം നുരഞ്ഞു പൊന്തുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു

"എടാ പെട്ടെന്നുള്ള വെപ്രാളത്തിനിടയില്‍ ഞാന്‍ അത് ഓര്‍ത്തില്ല, ഇനിയിപ്പോ പറഞ്ഞിട്ട് ഒരു കാര്യവുമില്ലല്ലോ... ഒരബദ്ധമൊക്കെ ഏത് പോലീസുകാരനും പറ്റും"

"അതേടാ... അതിന്‍റെ ഉത്തമ ഉദാഹരണമാണല്ലോ നീ....
നിന്‍റെ പോലീസുകാരന്‍ തന്തക്ക് ഇതിലും വലിയ അബദ്ധം പറ്റാനില്ല, കോപ്പന്‍"

അങ്ങനെയാണ് ആദ്യമായി കാണാന്‍ തുടങ്ങിയ “കിന്നാരത്തുമ്പികള്‍”ടെ അന്ത്യം. അന്ന് വെട്ടിപ്പൊളിച്ച് തകര്‍പ്പനാക്കിയ ആ സി.ഡി പ്ലെയര്‍ നന്നാക്കാനായി റംസാന് പുതിയ ഡ്രസ്സ്‌ വാങ്ങാന്‍ കരുതി വച്ചിരുന്ന കാശെടുത്ത് കൊടുക്കേണ്ടി വന്നപ്പോളാണ് ഇത്തരം ശീലങ്ങള്‍ ആരോഗ്യകരമല്ല എന്ന് മനസ്സിലായത്‌ !!!!!!!!!!!

6 comments:

  1. ആ ബുദ്ധി ഇപ്പോഴെങ്കിലും തോന്നിയത് നന്നായി.
    :)

    ReplyDelete
  2. കൊള്ളാം ചുള്ളന്‍!

    ReplyDelete
  3. കൊള്ളാം ട്ടാ....ചില ഉപമകള്‍ ഐറ്റംസ് തകര്‍പ്പന്‍... എക്സാമ്പിള്‍ ...ബുഷ്‌...ബിന്‍ ലാദന്‍

    ReplyDelete
  4. "ശോ....ഈ തങ്കക്കുടത്തിനെയാണല്ലോ ഈശ്വരാ ഞാന്‍ തെറ്റിദ്ധരിച്ചത്"
    ഞാന്‍ പശ്ചാത്താപവിവശനായി !!

    ReplyDelete
  5. അതെ, ഷിബു....ഇതേ ത്രെഡ് ഞാനും വായിച്ചിട്ടുണ്ട്. എന്തായാലം ഈ അവതരണം കൊള്ളാം.

    ReplyDelete